സ്വർഗവും നരകവും

ഭക്തനു സ്വർഗനരകങ്ങളെക്കുറിച്ച് തീരാത്ത സംശയമാണ്. അതുകൊണ്ട് ദൈവം അയാളെ സ്വർഗവും നരകവും കാണിക്കാൻ തീരുമാനിച്ചു. ആദ്യം നരകത്തിലെത്തി. മുറിയുടെ നടുവിൽ വലിയ പാത്രത്തിൽ പായസം വച്ചിട്ടുണ്ട്. ചുറ്റും ധാരാളം ആളുകളും.
ഓരോരുത്തരുടെയും കയ്യിൽ ഓരോ തവി ഉണ്ടെങ്കിലും അവ കൈത്തണ്ടയിൽ ചേർത്തു കെട്ടിവച്ചിരിക്കുന്നതുകൊണ്ട് കൈ മടക്കുവാനോ പായസം കോരി കുടിക്കുവാനോ കഴിഞ്ഞിട്ടില്ല. അവരെല്ലാം നിരാശരുമാണ്. പിന്നീട് ദൈവവും ഭക്തനും സ്വർഗത്തിലെത്തി. മുറിയും പായസവും തവിയുമെല്ലാം അങ്ങനെത്തന്നെ. പക്ഷേ, പായസപ്പാത്രം കാലിയാണ്. ആളുകളെല്ലാം സന്തോഷവാന്മാരും. അദ്ഭുതത്തോടെ നിന്ന ഭക്തനോടു ദൈവം പറഞ്ഞു. ഇവിടെ എല്ലാവരും പരസ്‌പരം പായസം കോരിക്കൊടുത്തു. അതുകൊണ്ട് എല്ലാവർക്കും കിട്ടി.
നരകത്തിന്റെ നിർവചനം – ആളുകൾ അവനവനുവേണ്ടി മാത്രം ജീവിക്കുന്ന ഇടം. സ്വർഗത്തിന്റെ നിർവചനം – എല്ലാവരും ജീവിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തുന്ന ഇടം.
തനിച്ചായാലും ജീവിക്കണം എന്നത് ആത്മവിശ്വാസം. തൻകാര്യം മാത്രം നോക്കിയാൽ മതി എന്നത് അഹംബോധം. തനിച്ചു ജീവിക്കാനുള്ളതിന്റെ പാതി ശ്രമവും പ്രവർത്തനവും മതി ഒരുമിച്ചു ജീവിക്കാൻ. സ്വന്തം കാര്യത്തിനു വേണ്ടി മാത്രം ജീവിക്കുന്നവരുടെ എണ്ണം കൂടുന്നതനുസരിച്ച് വിഭവങ്ങളുടെ ചൂഷണവും ദുരുപയോഗവും വർധിക്കും. സഹവസിക്കാനും സഹജീവികളെ പരിഗണിക്കാനും തയാറാകുമ്പോൾ പരിമിത വിഭവങ്ങളുടെ പരമാവധി ഉപയോഗം നടക്കും.